ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം മോദിയുടേത് ആയിരിക്കും. കശ്മീർ വിഷയം ഉന്നയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസംഗത്തിന് മോദി ശക്തമായ മറുപടി നൽകിയേക്കും.
കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അജന്‍ഡ. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനറല്‍ അസ്സംബ്ലി വെര്‍ച്വല്‍ ആയാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയിരിക്കും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കുക.
തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എടുത്തുപറയുമെന്നാണ് കരുതുന്നത്. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുടെ സജീവ ഇടപെടല്‍ ഉണ്ടാകും. കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാന്, കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ ഉണ്ടാക്കുന്ന കുഴപ്പം മാത്രമാണ് ഉള്ളതെന്നും ഇന്ത്യൻ പ്രതിനിധി യുഎൻ സഭയിൽ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ