ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സിൻ സെപ്റ്റംബർ മുതൽ വിപണിയിലെത്തും. നിർമാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കുള്ള സൂചിരഹിത വാക്സിനാണ് സൈകോവ് ഡി.
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡിഎൻഎ വാക്സിൻ ആയ സൈകോവ് ഡി വാക്സിൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന് വിദഗധ സമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സിനാണ് സൈകോവ് ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സിനാണിത്.
66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
സൈകോവ് ഡി വാക്സിൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാർമജെറ്റ് എന്ന ഇൻജക്ടിങ് ഗൺ കുത്തി വയ്ക്കും പോലെ അമർത്തുമ്പോൾ വാക്സിൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്ക്കാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സിൻ ആണ് സൈക്കോവ് ഡി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ