ന്യൂഡല്‍ഹി: സംയുക്തസോ മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത് ഇത് രണ്ടാം തവണ.2015 ഫെബ്രുവരി മൂന്നിന് നടന്ന അപകടത്തില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാഗാലാന്‍ഡിലെ ദിമാപുരില്‍ പറന്നുയര്‍ന്ന ഉടനെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. ആ സമയത്ത് ലഫ്റ്റനന്റ് ജനറലായിരുന്നു റാവത്ത്. .
മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 ജനുവരി ഒന്നിനാണ്
ബിപിന്‍ റാവത്ത് നിയമിതനാകുന്നത്. ബിപിന്‍ റാവത്ത് ഉള്‍പ്പടെ 14 പേര്‍ സഞ്ചരിച്ച എംഐ 17വിഎച്ച് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. റാവത്തിന്റെ ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഊട്ടിക്കടുത്ത് കുനൂരിലുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിലയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല. ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ കയറിയ എംഐ 17 വിഎച്ച് കോപ്്റ്റര്‍ തകര്‍ന്നുവീണതായി വ്യോമസേന അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സേനയുടെ അറിയിപ്പില്‍ പറയുന്നു.
സുലൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് കോളജിലേക്കു പോവുകയായിരുന്നു കോപ്റ്റര്‍. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിനു വഴിവച്ചതെന്നാണ് വിവരം. കട്ടേരി വനപ്രദേശത്താണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. തകര്‍ന്നുവീണ കോപ്റ്റര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു. പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ