കോയമ്പത്തൂര്‍: കൂനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തത്.
അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി അപകട സ്ഥലത്ത് എത്തി.
ഏത് കാലാവസ്ഥയിലും പറക്കാന്‍ ശേഷിയുള്ള മി-17v5v
മികവിൽ സംശയമില്ലാത്ത ഹെലികോപ്ടർ തകർന്നതിന്റെ ഞെട്ടലിലാണ് സേന. ബ്ലാക്ക് ബോക്സിന് വേണ്ടി ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളിലും പറക്കാൻ ശേഷിയുള്ളതാണ് മി-17v5vന്. ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥ എന്നിവയ്ക്ക് പുറമെ മരുഭൂമിയിൽ പോലും പറക്കാൻ ഇതിന് ശേഷിയുണ്ട്. സ്റ്റാർബോർഡ് സ്ലൈഡിംഗ് ഡോർ, പാരച്യൂട്ട് ഉപകരണങ്ങൾ, സെർച്ച്ലൈറ്റ്, എമർജൻസി ഫ്ലോട്ടേഷൻ സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകത.
റാവത്തിന്റെ മരണം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി
അപകടത്തിൽപ്പെട്ട ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോർട്ട്. ബിപിൻ റാവത്ത് തൻറെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി മാധ്യമത്തിനോട് വെളിപ്പെടുത്തി. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ബിപിൻ റാവത്ത് മരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. സംയുക്ത സൈനിക മേധാവി വിപിൻ റാവത്തായിരുന്നു ഒരാൾ. ഞങ്ങൾ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്പോൾ വളരെ പതിഞ്ഞ ശബ്ദത്തിൽ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു- രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്നു മുരളി വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റിരുന്ന റാവത്തിനെ ബിഡ് ഷീറ്റിൽ പൊതിഞ്ഞാണ് ആംബുലൻസിൽ കയറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ