'ഭക്ഷണത്തിന് സ്വാദ് പോരാ'; ഭിക്ഷക്കാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്ന് 40കാരി, ഭര്‍ത്താവ് മൃതദേഹം ജൂട്ട് ബാഗിലാക്കി ദൂരെ വലിച്ചെറിഞ്ഞു, പ്രതികള്‍ കുടുങ്ങി 

ഗുജറാത്തില്‍ ഭിക്ഷക്കാരനെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭിക്ഷക്കാരനെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ചുകൊന്നു. ഭക്ഷണത്തിന് സ്വാദില്ല എന്ന് പരാതിപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

രാജ്‌ക്കോട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് സോളങ്കിയാണ് കൊല്ലപ്പെട്ടത്. തല കല്ല് കൊണ്ട് ഇടിച്ചു വികൃതമാക്കിയ നിലയില്‍ ജൂട്ട് ബാഗിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 40കാരിയായ യുവതിയും 45കാരനായ ഭര്‍ത്താവും പിടിയിലായത്.

പ്രദേശവാസികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കാവി വസ്ത്രം ധരിച്ച ഒരാള്‍ എസ്ആര്‍പി ക്യാമ്പിന് സമീപം എത്തിയതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷത്തിലാണ് ഗീതയും ഭര്‍ത്താവ് വസന്തും അറസ്റ്റിലായത്. വസന്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്.

തിങ്കളാഴ്ച രാത്രി ഗീതയുടെ അച്ഛനും സന്തോഷ് സോളങ്കിയും ജാംനഗറിലുള്ള വീട്ടില്‍ വന്നു. ഗീത എല്ലാവര്‍ക്കുമായി ഭക്ഷണം പാചകം ചെയ്തു. എന്നാല്‍ ഭക്ഷണത്തിന് സ്വാദ് പോരാ എന്ന് സന്തോഷ് പരാതിപ്പെട്ടു. ഇതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തു. രോഷാകുലയായ ഗീത കൂറ്റന്‍ കല്ലെടുത്തു സന്തോഷിന്റെ തല തല്ലിപ്പൊളിക്കുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു.

സന്തോഷ് തത്ക്ഷണം തന്നെ മരിച്ചു. ഗീതയും ഭര്‍ത്താവും ചേര്‍ന്ന്് മൃതദേഹം പൊതിഞ്ഞ് ജൂട്ട് ബാഗിലാക്കി. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മൃതദേഹം കയറ്റി ദൂരെ വലിച്ചെറിയുകയായിരുന്നുവെന്ന് ഇരുവരും കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com