ന്യൂഡൽഹി; രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും. അമേരിക്ക, പാക്കിസ്ഥാൻ, റഷ്യ, ഫ്രാൻസ്, ഭൂട്ടാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ അനുശോചനം അറിയിച്ചു.
അനുശോചനം അറിയിച്ച് പാകിസ്ഥാൻ
ബിപിൻ റാവത്തിനെ അനുസ്മരിച്ച് യുഎസ് സംയുക്ത സൈനിക മേധാവി രംഗത്തെത്തി. ഇന്ത്യ -യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയെന്ന് ജനറൽ മാർക്ക് മില്ലി അദ്ദേഹത്തെ സ്മരിച്ചു. അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. പാകിസ്ഥാൻ ഉയർന്ന സൈനിക ഉദ്യോഗസ്ഥനാണ് ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചത്.
പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പ്രസ്താവനയിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. 'ഇന്ത്യൻ സൈന്യത്തിന്റെയും ജനതയുടെയും വേദനയിൽ പങ്കുചേരുന്നു'വെന്ന് അദ്ദേഹം അറിയിച്ചു. മുൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അനുശോചിച്ചു.
രാജ്യം നടുങ്ങി
ഇന്നലെ ഊട്ടിക്ക് അടുത്ത് കുനൂരിലാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ