ബംഗലൂരു: ഊട്ടി കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്കാരം ഇന്ന് ഭോപാലിൽ നടക്കും. പ്രത്യേക വിമാനത്തിൽ ഭോപാലിലെ സൺസിറ്റിയിൽ മൃതദേഹം എത്തിച്ച് രാവിലെ പൊതുദർശനത്തിനു വെക്കും. ഉച്ചയ്ക്കാണ് സംസ്കാരം.
കുടുംബം താമസിക്കുന്ന ഇന്നർകോട്ട് അപ്പാർട്മെൻറിനോട് ചേർന്ന പാർക്കിലും മൃതദേഹം പൊതുദർശനത്തിനു വെക്കും. ബൈരാഗർ ശ്മശാനത്തിലാണ് സംസ്കാരം. സൈനിക ആശുപത്രിയിൽനിന്ന് ഇന്നലെ യെലഹങ്കയിലെ വ്യോമതാവളത്തിലേക്കെത്തിച്ച മൃതദേഹത്തിൽ കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്, സൈനിക, സർക്കാർ ഉദ്യോഗസ്ഥർ, വരുൺ സിങ്ങിന്റെ കുടുംബാംഗങ്ങൾ എന്നിവർ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ഭോപാലിലേക്ക് കൊണ്ടുപോയത്. മൃതദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സൈനികരും മറ്റ് ഉദ്യോഗസ്ഥരും പുഷ്പാഞ്ജലി അർപ്പിച്ചു.
ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങിയ സൈനികനാണ് 39 കാരനായ വരുണ്‍ സിങ്. വ്യോമസേനയില്‍ വിങ് കമാന്‍ഡറായ അദ്ദേഹം 2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അര്‍ഹനായത്. ഡിസംബര്‍ എട്ടിനാണ് ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മരിച്ചവരില്‍ മലയാളി വാറണ്ട് ഓഫീസര്‍ എ പ്രദീപും ഉള്‍പ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ