ഫിറോസാബാദ് : സഹായധനം കിട്ടാനായി സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് യുവാവ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ നടന്ന സമൂഹവിവാഹത്തിൽ പങ്കെടുത്താണ് യുവാവ് സ്വന്തം സഹോദരിയെത്തന്നെ കല്യാണം കഴിച്ചത്. മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയിൽ നിന്ന് പണം ലഭിക്കുന്നതിനായാണ് ഇത്.
വിവാഹ പദ്ധതി അനുസരിച്ച് ഓരോ ദമ്പതികൾക്കും 35,000 രൂപ സംസ്ഥാന സർക്കാർ നൽകും. ഇതിനുപുറമേ വീട്ടുപകരണങ്ങളും ഇവർക്ക് സമ്മാനിക്കും. വധുവിന്റെ ബാങ്ക് അക്കൗണ്ടിൽ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്.
ഡിസംബർ 11 ന് ഫിറോസാബാദിലെ തുണ്ട്‌ലയിൽ വച്ചാണ് വിവാഹം നടന്നത്. വിവാഹിതരായ ദമ്പതികളെ നാട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുണ്ട്‌ല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഇവർക്ക് പുറമേ 51 ദമ്പതികളാണ് വിവാഹിതരായത്.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു. യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും ഇയാളുടെ ആധാർ കാർഡ് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ