ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിയന്ത്രണ നടപടി വേണം; സംസ്ഥാനങ്ങള്‍ക്കു വീണ്ടും കേന്ദ്രത്തിന്റെ കത്ത് 

കോവിഡ് ജാഗ്രയില്‍ ഒരുതരത്തിലുള്ള വീഴ്ചയും പാടില്ലെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വ്യാപനത്തിന്റെയും രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കു വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് ജാഗ്രയില്‍ ഒരുതരത്തിലുള്ള വീഴ്ചയും പാടില്ലെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു.

ഉത്സവ കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിവന്നാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ കത്തില്‍ നിര്‍ദേശമുണ്ട്. കോവിഡ് ജാഗ്രതയില്‍ ഒരുവിധത്തിലുള്ള വീഴ്ചയും പാടില്ല. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്‌സിനേഷന്‍, കോവിഡ് പ്രോട്ടോകോള്‍ എന്നിങ്ങനെ അഞ്ചിന തന്ത്രം തുടരേണ്ടതുണ്ട്. ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു വ്യാപനം ഒഴിവാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് നിര്‍ദേശിക്കുന്നു. 

രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ അതീവ വ്യാപന ശേഷിയുള്ള ഒമൈക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി അവഗണിക്കാനാവില്ല. ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയാണ് ഒമൈക്രോണില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതൊരു പുതിയ വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു.

ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ കോവിഡ് കേസുകളുടെ കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ 578 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ നേരത്തെ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള കോവിഡ് പ്രതിരോധ നടപടികള്‍ വീഴ്ചയില്ലാതെ ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രവര്‍ത്തിക്കണമെന്ന് കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com