ജമ്മു: ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. 18 മാസങ്ങൾക്ക് ശേഷമാണ് നടപടി. 4ജി സേവനങ്ങൾ പുനസ്ഥാപിക്കപ്പെട്ടതായി വെള്ളിയാഴ്ച വൈകീട്ട് ജമ്മു കശ്മീർ സർക്കാർ വക്താവ് രോഹിത് കൻസൽ അറിയിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കശ്മീരിൽ 4ജി സേവനങ്ങൾ തിരിച്ചെത്തിയത്. 2019 ആഗസ്റ്റ് 5 മുതൽ കശ്മീരിൽ 4ജി സേവനങ്ങൾ ലഭ്യമായിരുന്നില്ല. ഇന്റർനെറ്റ് പുനസ്ഥാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരണവുമായി എത്തി. 4ജി മുബാറക്ക് എന്ന അഭിവാദ്യത്തോടെ ആരംഭിച്ച ഒരു ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019 ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് കശ്മീരിൽ 4 ജി സേവനമെത്തുന്നതെന്നും ഒന്നുമില്ലാത്തതിലും ഭേദമാണ് ഈ വൈകിയെത്തിയ 4ജിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ സെപ്തംബർ മാസം സുപ്രിംകോടതിയുടെ നിർദ്ദേശപ്രകാരം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളും 2ജി ഇന്റർനെറ്റും കശ്മീരിൽ പുനസ്ഥാപിക്കപ്പെട്ടിരുന്നു. കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കപ്പെടുന്നതിന്റെ സാധ്യത പഠിക്കാൻ സുപ്രിംകോടതി ജമ്മു കശ്മീർ സർക്കാരിനോട് ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ