കോണ്‍ഗ്രസിനു പുതിയ പ്രസിഡന്റ് വൈകും; പ്ലീനറി സമ്മേളനം മെയ് രണ്ടാം പകുതിയില്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് ഉണ്ടാവില്ലെന്നു സൂചന
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി / ഫയല്‍ ചിത്രം
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് ഉണ്ടാവില്ലെന്നു സൂചന. മേയ് രണ്ടാം പകുതിയില്‍ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തില്‍ അധ്യക്ഷപദവിയിലേക്കു തെരഞ്ഞെടുപ്പു നടത്താന്‍ ഇന്നു ചേര്‍ന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല പ്രസിഡന്റ് ആയ സോണിയ ഗാന്ധി അനാരോഗ്യം നിമിത്തം പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംഘടനാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.

മെയ് പതിനഞ്ചു മുതല്‍ 30 വരെയുള്ള സമയത്തിനിടെ സംഘടനാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാനാണ് പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാനം. മെയ് 29ന് പ്ലീനറി സെഷന്‍ ചേര്‍ന്നേക്കും. ഇതിലാവും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.

ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സോണിയ ഇടക്കാല പ്രസിഡന്റ് ആയി സ്ഥാനമേറ്റത്. അനാരോഗ്യം മൂലം സോണിയയ്ക്കു സജീവമാവാനാവാത്തതിനാല്‍ രാഹുല്‍ തുടര്‍ന്നും പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com