ന്യൂഡൽഹി: ശത്രുസൈന്യത്തെയും പ്രതികൂല കാലാവസ്ഥയെയും തകർത്തെറിഞ്ഞ് കാർഗിലിൽ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്സ്. ഡൽഹി ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും ഇന്ന് പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. കാർഗിൽ വിജയ് ദിവസ് ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാർഗിലിലെത്തും.
തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നുഴഞ്ഞു കയറി പാക്ക് സൈന്യത്തെ മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ തുരത്തിയത്. യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്.
ഹിമാലയത്തിലെ ആട്ടിടയന്മാർ കാർഗിലെ മലമുകളിൽ അപരിചിതരമായ ആളുകളെ കണ്ടതോടെയാണ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വിവരം ലഭിച്ചത്. ആട്ടിടയന്മാർ ഇന്ത്യൻ സൈന്യത്തെ വിവരമറിയിച്ചു. തിരിച്ചിലിന് പോയ സംഘത്തിലെ നിരവധി സൈനികർ മരിച്ചു. പലരും രക്തത്തിൽ കുളിച്ചാണ് തിരിച്ചെത്തിയത്. നിരീക്ഷണ പറക്കൽ നടത്തിയ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. പിന്നാലെയാണ് ഓപ്പറേഷൻ വിജയ് തുടങ്ങാൻ ഇന്ത്യൻ സൈന്യം നടപടിസ്വീകരിച്ചത്. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും കാർഗിൽ യുദ്ധത്തിൽ പങ്കാളികളായി.
തുടക്കത്തിൽ പ്രതിരോധ നീക്കങ്ങൾ പരാജയപ്പെട്ടെങ്കിലും ജൂൺ മാസത്തോടെ ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കി. കര, വ്യോമ സേനകൾ നേരിട്ടു യുദ്ധത്തിൽ പങ്കാളിയായപ്പോൾ, നാവിക സേന മുന്നേറ്റത്തിലൂടെ പാകിസ്ഥാന്റെ പ്രതിരോധ തന്ത്രം തകിടം മറിച്ചു. ഒടുവിൽ തോലിംഗും ട്രൈഗർ ഹില്ലും സൈന്യം തിരിച്ചുപിടിച്ചു. ജൂലായ് 14ന് ഓപ്പറേഷൻ വിജയ് ലക്ഷ്യംകണ്ടതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു. 72 ദിവസത്തോളം രാവും പകലുമില്ലാതെ നീണ്ട പോരാട്ടത്തിൽ ഇന്ത്യയ്ക്കു 527 വീര യോദ്ധാക്കളെയാണ് നഷ്ടപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ