ചണ്ഡീഗഢ്: 18-44 വയസ് പ്രായക്കാർക്കുള്ള കോവിഡ് വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യാനുള്ള തീരുമാനം പഞ്ചാബ് സർക്കാർ റദ്ദാക്കി. കൈവശമുള്ളതും നിർമാതാക്കളിൽ നിന്ന് ലഭിക്കുന്നതുമായ മുഴുവൻ വാക്സിൻ ഡോസുകളും സ്വകാര്യ ആശുപത്രികൾ സർക്കാറിലേക്ക് തിരികെ നൽകണമെന്നും സർക്കാർ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ വാക്സിൻ വിതരണത്തിന് കൂടിയ വില ഈടാക്കുമെന്ന പ്രതിപക്ഷ പാർട്ടിയുടെ ആരോപണത്തെ തുടർന്നാണ് തീരുമാനം റദ്ദാക്കിയത്.
വാക്സിൻ ലഭിക്കാനായി സ്വകാര്യ ആശുപത്രികൾ നൽകിയ പണം തിരികെ നൽകുമെന്ന് വാക്സിനേഷന്‍റെ ചുമതല വഹിക്കുന്ന വികാസ് ഗാർഗ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ വിതരണം ചെയ്യാനുള്ള തീരുമാനത്തെ സദുദ്ദേശത്തോടെ എടുക്കാത്ത സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്കാണ് വിറ്റതെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നുമാണ് ആരോപണം. സ്വകാര്യ ആശുപത്രികൾ വാക്‌സിന്‍ ഡോസിന് 1,560 രൂപയ്ക്കാണ് നല്‍കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ