ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റർ. മോഹൻ ഭാഗവത് അടക്കം ആർഎസ്എസിന്റെ മുതിർന്ന അഞ്ച് നേതാക്കളുടെ വെരിഫിക്കേഷൻ ടിക്കാണ് ട്വിറ്റർ എടുത്തു കളഞ്ഞത്. മോഹൻ ഭാഗവതിനെ കൂടാതെ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പർക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലൂ ടിക്കാണ് നഷ്ടമായത്. ഇവരുടെ ബ്ലൂ ടിക്കും പുനഃസ്ഥാപിച്ചവയിൽ ഉൾപ്പെടുന്നു.
ഇന്ന് രാവിലെ മുതലാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് ബ്ലൂ ടിക്ക് അപ്രത്യക്ഷമായത്. വെരിഫിക്കേഷൻ ടിക്ക് എടുത്തുകളഞ്ഞ് മണിക്കൂറുകൾക്കകം ട്വിറ്റർ ഇത് പുനഃസ്ഥാപിക്കുകയും ചെയ്തു.
നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം അത് പുനഃസ്ഥാപിച്ചു. ആറ് മാസത്തിനിടെ അക്കൗണ്ടിൽ സജീവമാകാത്തതിനെ തുടർന്നാണ് ബ്ലൂ ടിക്ക് പിൻവലിച്ചതെന്നായിരുന്നു വിശദീകരണം. പിന്നാലെയാണ് ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കുകളും അപ്രത്യക്ഷമായത്.
നേരത്തെ ടൂൾ കിറ്റ് ആരോപണത്തിൽ ബിജെപി നേതാക്കളുടെ ട്വിറ്റിൽ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതൽ കേന്ദ്രവും ട്വിറ്ററും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. അതിനിടെ കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ നിയമം സംബന്ധിച്ച് ട്വിറ്ററിന് ശനിയാഴ്ച കേന്ദ്രം അന്തിമ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ