'ജനസംഖ്യ നിയന്ത്രിച്ചാല്‍ കയ്യേറ്റം ഒഴിവാക്കാം, കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ കുടുംബാസൂത്രണം നടത്തണം'; വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി 

കുടിയേറ്റക്കാരായ മുസ്ലീം ജനവിഭാഗം കുടുംബാസൂത്രണം നടപ്പാക്കണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവന വിവാദമാകുന്നു
ഹിമന്ത ബിശ്വ ശര്‍മ്മ/ഫയല്‍
ഹിമന്ത ബിശ്വ ശര്‍മ്മ/ഫയല്‍

ഗുവാഹത്തി:  കുടിയേറ്റക്കാരായ മുസ്ലീം ജനവിഭാഗം കുടുംബാസൂത്രണം നടപ്പാക്കണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവന വിവാദമാകുന്നു. ജനസംഖ്യ നിയന്ത്രിച്ചാല്‍ ഭൂമി കയ്യേറ്റം, ദാരിദ്ര്യം ഉള്‍പ്പെടെയുള്ള സാമൂഹിക ഭീഷണികള്‍ ഒഴിവാക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 

മുഖ്യമന്ത്രിയായി ഒരു മാസം പൂര്‍ത്തിയാക്കിയ വേളയിലാണ്  വിവാദ പരാമര്‍ശം. ജനസംഖ്യ വര്‍ധന നിയന്ത്രിക്കാന്‍ കുടുംബാസൂത്രണം നടപ്പാക്കണമെന്ന് കുടിയേറ്റക്കാരായ മുസ്ലിം ജനവിഭാഗത്തോട് അഭ്യര്‍ത്ഥന എന്ന നിലയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകത മനസിലാക്കാന്‍ മുസ്ലീം സ്ത്രീകളെ ബോധവത്കരിക്കാന്‍ മുസ്ലീം സ്ംഘടനകളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ വര്‍ധിച്ചാല്‍ ജീവിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ വരും. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കും. ക്ഷേത്രങ്ങളിലും വനങ്ങളിലും താമസിക്കാന്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അനുമതി നല്‍കുമെന്നത് അതിമോഹമാണെന്നും അദ്ദേഹം പറഞ്ഞു.കയ്യേറ്റ വിരുദ്ധ നടപടികളില്‍ ഭൂമി നഷ്ടപ്പെടുന്നത് കുടിയേറ്റ മുസ്ലിം വിഭാഗത്തിനാണല്ലോ എന്ന ചോദ്യത്തിന് ഗുവാഹത്തിയിലെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

അസമില്‍ 3.12 കോടി ജനസംഖ്യയില്‍ കുടിയേറ്റ മുസ്ലിംകള്‍ 31% വരും. 126 നിയമസഭാ സീറ്റുകളില്‍ 35 എണ്ണത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. നേരത്തേയും വിവിധ ബിജെപി നേതാക്കള്‍ സമാന പ്രതികരണം നടത്തിയിട്ടുണ്ട്. ഇതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നും ഒരു സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും എഐയുഡിഎഫ് ജനറല്‍ സെക്രട്ടറിയും മനാകച്ചാര്‍ എംഎല്‍എയുമായ അനിമുല്‍ ഇസ്ലാം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com