കഞ്ചാവ് ചേർത്ത് കേക്ക് വിൽപ്പന! പിടിച്ചെടുത്ത് നാർക്കോട്ടിക്സ് സംഘം; ഇന്ത്യയിൽ ആദ്യം
മുംബൈ: ബേക്കറിയിൽ നിന്ന് കഞ്ചാവ് ചേർത്ത ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. മുംബൈയിലെ മലാഡിലാണ് സംഭവം. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ബ്രൗണി കേക്കുകളും കഞ്ചാവും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
എൻസിബിയുടെ സോണൽ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയിൽ ശനിയാഴ്ച രാത്രി വൈകി റെയ്ഡ് നടത്തിയത്. കഞ്ചാവ് ചേർത്ത ഭക്ഷ്യ ഉത്പന്നങ്ങൾ പിടിച്ചെടുക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെ പറഞ്ഞു.
റെയ്ഡിൽ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഒരു സ്ത്രീ അടക്കം മൂന്ന് പേരെയാണ് എൻസിബി കസ്റ്റഡിയിൽ എടുത്തത്.
ബേക്കറി ജീവനക്കാരനായ ഒരാളെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ശനിയാഴ്ച രാത്രി എൻസിബി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലും അന്വേഷണവുമാണ് ബേക്കറിയിലേക്ക് എത്തിച്ചത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച എൻസിബി കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.
ബേക്ക് ചെയ്ത പലഹാരങ്ങൾ, മിഠായികൾ, ചിപ്‌സ് അടക്കമുള്ളവ കഞ്ചാവ് കലർത്തി ഉപയോഗിക്കാറുണ്ടെന്നും അത് തിരിച്ചറിയാൻ സാധിച്ചെക്കില്ലെന്നും എൻസിബി പ്രസ്താവനയിൽ പറഞ്ഞു. സാധാരണ ബേക്ക് ചെയ്ത പലഹാരങ്ങളും കഞ്ചാവ് അടങ്ങിയവയും തമ്മിൽ വേർതിരിച്ചറിയാൻ ഒരാൾക്ക് കഴിഞ്ഞേക്കില്ലെന്നും ഇവ അല്പം പച്ച നിറമുള്ളതും നേരിയ കഞ്ചാവ് മണം ഉള്ളതുമായിരിക്കുമെന്നും എൻ.സി.ബി. പ്രസ്താവനയിൽ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ