ചെന്നൈ : സ്‌കൂള്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ ആള്‍ദൈവത്തിനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയിലെ പ്രമുഖ ആൾദൈവം ശിവശങ്കര്‍ ബാബയ്‌ക്കെതിരെയാണ് ചെങ്കല്‍പേട്ട് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ആള്‍ദൈവം ഒളിവില്‍ പോയി.
ചെങ്കല്‍പേട്ട് പൊലീസ് മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാബയുടെ ആശ്രമത്തിന് സമീപമുള്ള കേളമ്പാക്കം സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്നവരാണ് പരാതി നല്‍കിയത്. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയിലൂടെ, ബാബയുടെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കും. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്ന് വിശ്വസിപ്പിക്കും. തുടര്‍ന്ന് വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്ന് പരാതിയില്‍ പറയുന്നു. പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്.
ചെന്നൈയിലെ പണക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ആള്‍ദൈവമാണ് സുശീല്‍ കുമാര്‍ ബാബ. സുശീല്‍ ഹരി സ്‌കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആതിനാല്‍ മോശം അനുഭവം കുട്ടികളോ മാതാപിതാക്കളോ പുറത്തുപറയാന്‍ തയ്യാറാകാതിരുന്നതാണ് വിവരം പുറത്തറിയാന്‍ വൈകിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്തതോടെ ബാബ തമിഴ്‌നാട് വിട്ടതായാണ് സൂചന. അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങിയതോടെ കേസ് ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറിയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ