കുട്ടികളെ കോവിഡില്‍ നിന്ന് സംരക്ഷിക്കാം; പകര്‍ച്ചപ്പനി വാക്‌സിന്‍ ഫലപ്രദം, റിപ്പോര്‍ട്ട്

പകര്‍ച്ചപ്പനിക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കുട്ടികളില്‍ കുത്തിവെച്ചാല്‍ കോവിഡിനെതിരെ സംരക്ഷണം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കോവിഡ് മൂന്നാം തരംഗം ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് കുട്ടികളെയാണ് എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടികളില്‍ രോഗം പിടിപെടാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് . മാതാപിതാളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പകര്‍ച്ചപ്പനിക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കുട്ടികളില്‍ ഫലപ്രദമാകുമെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍ . പകര്‍ച്ചപ്പനിക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കുട്ടികളില്‍ കുത്തിവെച്ചാല്‍ കോവിഡിനെതിരെ സംരക്ഷണം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കോവിഡിന്റെ ലക്ഷണങ്ങള്‍ പകര്‍ച്ചപ്പനിക്ക് തുല്യമാണ്. പനി, ക്ഷീണം, ചുമ, തൊണ്ടവേദന, എന്നിവയാണ് സാധാരണനിലയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് കാണുന്ന രോഗലക്ഷണങ്ങള്‍. സമാനമായ ലക്ഷണങ്ങളാണ് പകര്‍ച്ചപ്പനി വരുമ്പോഴും പ്രകടമാകുന്നത്. ഈ പശ്ചാത്തലത്തില്‍ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ നല്‍കുന്ന വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ കോവിഡില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പോലെ ഗുരുതര രോഗലക്ഷണങ്ങള്‍ കാണിക്കാനുള്ള സാധ്യത കുറവായിരിക്കും. മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കുട്ടികളില്‍ രോഗലക്ഷണം കണ്ടു തുടങ്ങുന്ന സമയത്ത് തന്നെ കോവിഡ് ചികിത്സ ആരംഭിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.


പകര്‍ച്ചപ്പനിക്ക് കാരണമാകുന്ന വൈറസുകളെ പ്രതിരോധിക്കാന്‍ കാലാകാലങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. പകര്‍ച്ചപ്പനിയുടെ സീസണിലാണ് ഇത് കുട്ടികളില്‍ സാധാരണയായി നല്‍കി വരുന്നത്. പകര്‍ച്ചപ്പനി മൂലമുള്ള മരണനിരക്ക് ഒരു ശതമാനം മാത്രമാണ്. എന്നാല്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കേവലം 0.1 ശതമാനമാണ്. അതിനാല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ നല്‍കുന്നത് പ്രയോജനം ചെയ്യുമെന്ന് ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലെ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോ ശ്രീകാന്ത ജെ ടി പറയുന്നു. 1500 മുതല്‍ 1690 രൂപ വരെയാണ് വാക്‌സിന്‍ ഡോസിന് വിലയീടാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com