ന്യൂഡൽഹി: ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡിനെ ചെറുക്കാൻ വാക്‌സിൻ ഗർഭിണികൾക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗർഭിണികൾക്ക് വാക്‌സിൻ കുത്തിവെയ്പ്പ് നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗർഭിണികൾക്കും വാക്‌സിൻ സ്വീകരിക്കാമെന്ന മാർഗ നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്‌സിൻ നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണെന്നും സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ചെറിയ കുട്ടികൾക്ക് വാക്‌സിൻ നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്ക് വലിയ തോതിൽ വാക്‌സിൻ നൽകാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ