ഭോപ്പാൽ: രാജ്യത്ത് ഇന്ധനവില അനുദിനം വർദ്ധിക്കുന്നതിനെതിരെ വിവിധ കോണുകളിൽ വിമർശനമുയരുന്ന സാഹചര്യത്തിൽ വിചിത്ര പരിഹാര നിർദ്ദേശവുമായി മധ്യപ്രദേശ് ഊർജ മന്ത്രി പ്രധുമാൻ സിംഗ് തോമർ. പെട്രോളിനും ഡീസലിനും വില വർദ്ധിക്കുമ്പോൾ സൈക്കിൾ ചവിട്ടാനാണ് മന്ത്രി നിർദേശിക്കുന്നത്. ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നും ആരോഗ്യവാന്മാരാക്കുമെന്നുമാണ് തോമർ പറയുന്നത്.
'നമ്മൾ ഒരു പച്ചക്കറി മാർക്കറ്റിലേക്ക് സൈക്കിൾ ചവിട്ടാറുണ്ടോ? അത് നമ്മെ ആരോഗ്യവാന്മാരാക്കുകയും മലിനീകരണം അകറ്റുകയും ചെയ്യും , തോമർ പറഞ്ഞു. ഇന്ധന വില വർധനയിൽ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നുവെന്നാണ് വിലക്കയറ്റത്തെ ന്യായീകരിച്ചുള്ള തോമറിന്റെ വാക്കുകൾ.
പെട്രോൾ, ഡീസൽ വില സംബന്ധിച്ച് സംസ്ഥാന സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അവ കേന്ദ്രമാണ് നിയന്ത്രിക്കുന്നതെന്നുമാണ് ഇന്ധന വില കുറയ്ക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. ആരോഗ്യ സേവനങ്ങൾക്കാണോ അതോ പെട്രോളിനും ഡീസലിനുമാണോ കൂടുതൽ പ്രാധ്യാനം എന്നും തോമർ ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ