മാര്‍ച്ച് 26ന് ഭാരത്ബന്ദ്

കര്‍ഷകസമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷകസമരം നാല് മാസം പി്ന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധന വില വര്‍ധനവിനെതിരെ മാര്‍ച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു. 

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി കര്‍ഷക സമരം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജ്യവ്യാപകമായി ബന്ദ് നടത്താനുള്ള തീരുമാനമെന്നാണ് സൂചന. മടങ്ങിപ്പോയ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെ സമരസ്ഥലങ്ങളിലേയ്ക്ക് മടങ്ങിവരുമെന്നും സംഘടനകള്‍ പറയുന്നു.

ഡിസംബര്‍ എട്ടിനും കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് നടത്തിയിരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു. കര്‍ഷകപ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു ടിക്കായത്തിന്റെ പ്രഖ്യാപനം. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 സെപ്റ്റംബറില്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം റദ്ദാക്കണമെന്നും വിളകള്‍ക്ക് താങ്ങുവില നല്‍കുന്ന പുതിയ നിയമം ഉണ്ടാക്കണമെന്നും ആവശ്യപ്പൊണ് ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെ തിക്രി, സിങ്കു, ഗാസിപൂര്‍ അതിര്‍ത്തി കേന്ദ്രങ്ങളില്‍  സമരം നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com