ന്യൂഡൽഹി: പീഡന കേസുകളെക്കുറിച്ച് വിശദമായ പരിശോധിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക മെഡിക്കൽ ബോർഡുകൾ വേണമെന്ന് സുപ്രീം കോടതി. പീഡനത്തെതുടർന്ന് പെൺകുട്ടി ഗർഭിണിയാകുന്ന സാഹചര്യങ്ങളിൽ ആദ്യ ഘട്ടത്തിൽ തന്നെ ഗർഭഛിദ്രം നടക്കാൻ സഹായിക്കുന്നതാകണം മെഡിക്കൽ ബോർഡ്. പീഡനത്തിന് ഇരയായ ഹരിയാനയിലെ പതിനാലുകാരി ഗർഭം അലസിപ്പിക്കാൻ പ്രത്യേക അനുമതി തേടി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ ബഞ്ച് ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. പുറത്തറിയുന്ന പീഡനങ്ങളിൽ ആദ്യം തന്നെ സഹായമെത്തിക്കാൻ കഴിയും. എന്നാൽ പുറത്തറിയാത്ത പീഡനങ്ങളിൽ ഒരുപക്ഷെ ഗർഭിണിയായതിന് ശേഷമാകും നിയമത്തിന് മുന്നിലെത്തുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ പീഡിയാട്രീഷൻ ഗൈനകോളജിസ്റ്റ് എന്നിവരുൾപ്പെട്ട മെഡിക്കൽ ബോർഡുകൾ ജില്ലകൾ തോറും സജീകരിക്കുന്നത് ആഗ്രഹിക്കാത്ത ഗർഭധാരണങ്ങളെ ഒഴിവാക്കാൻ സഹായിക്കും.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ പിതാവിന്റെ അടുത്ത ബന്ധുവാണ് നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി ഗർഭിണിയായപ്പോഴാണ് പീഡനവിവരം പുറത്തറിഞ്‍ത്. ആറ് മാസമായതിനാൽ നിയമപരമായി ഗർഭഛിദ്രത്തിന് അനുവാദമില്ല. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമപ്രകാരം 20 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം നടത്താനാവില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ