ലഖ്‌നൗ: ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് വ്യാജ ഡോക്ടർ സിസേറിയൻ നടത്തിയതിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. അമിത രക്തസ്രാവത്തെ തുടർന്നാണ് 33കാരിയായ പൂനവും അവരുടെ നവജാത ശിശുവും മരിച്ചത്. രാജേന്ദ്ര ശുക്ല എന്നയാളാണ് സിസേറിയൻ നടത്തിയത്.
എട്ടാംക്ലാസിൽ പഠനം നിർത്തിയ ശുക്ല സുൽത്താൻപുർ ജില്ലയിലുള്ള സായ്നി ഗ്രാമത്തിലെ മാ ശാരദ ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. രാജേഷ് സാഹ്നി എന്നയാളാണ് ക്ലിനിക്ക് നടത്തിയിരുന്നത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഈ ക്ലിനിക്കിൽ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ഇല്ല. ചികിത്സാ പിഴവിനെ തുടർന്ന് ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭർത്താവ് രാജാറാമിന്റെ പരാതിയെ തുടർന്നാണ് സംഭവം പൊലീസ് അന്വേഷിക്കുന്നത്.
ക്ലിനിക്കിൽ റേസർ ബ്ലേഡുകൾ ഉപയോഗിച്ചാണ് ഓപ്പറേഷനുകൾ നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോൾ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന ചില ജീവനക്കാരും സമ്മതിച്ചിട്ടുണ്ട്. സിസേറിയൻ കഴിഞ്ഞ ഉടനെ തന്നെ യുവതിയുടെ ആരോഗ്യനില മോശമാവുകയും യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അല്പസമയത്തിനകം യുവതി മരണപ്പെട്ടു. ജനിച്ച് മിനുട്ടുകൾക്കകം തന്നെ കുഞ്ഞും മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ