ചെന്നൈ: പ്രചാരണത്തിനിടെ മക്കള്‍നീതി മയ്യം നേതാവ്
കമല്‍ഹാസന്റെ കാരവന്‍ തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. തിരുച്ചിറപ്പള്ളിയിലെ പ്രചാരണത്തിന് പോകുന്നതിനിടെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിങ് സ്‌ക്വാഡ് വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു.
തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം. കമലിനെ കാരവനില്‍ ഇരുത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.
ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമൽഹാസന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ കമൽ രംഗത്തുവന്നിരുന്നു.
റെയ്ഡുകൾ ബിജെപിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയാൽ ഒന്നും കണ്ടെത്താൻ പോകുന്നില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കൾ നീതിമയ്യം ശ്രമിക്കുന്നത്.
തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ച മക്കൾ നീതിമയ്യം അടക്കം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് മിന്നൽപരിശോധന നടത്തിയിരുന്നു. മക്കൾ നീതിമയ്യം ട്രഷറർ അനിത ശേഖറിന്റെ തിരുപ്പൂർ ലക്ഷ്മിനഗർ, ബ്രിഡ്ജ്വേ കോളനി എന്നിവിടങ്ങളിലെ 'അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ആദായ നികുതി വകുപ്പ് ഉദ്യോഗഗസ്ഥർ റെയ്ഡ് നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ