കോയമ്പത്തൂർ: അധ്യാപകന്റെ പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ബംഗളൂരുവിൽ അറസ്റ്റിലായി. ചിന്മയ വിദ്യാലയത്തിലെ മുൻ പ്രിൻസിപ്പലാണ് അറസ്റ്റിലായത്. സ്‌പെഷ്യൽ ക്ലാസിനെന്ന രീതിയിൽ വിളിച്ചുവരുത്തി അധ്യാപകൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ അധ്യാപകൻ മിഥുൻ ചക്രബർത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരുടെയും പേരുകൾ പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
പ്രധാനാധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട രക്ഷിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് സമരം ചെയ്യുകയായിരുന്നു. അറസ്റ്റോടെ സമരം അവസാനിപ്പിച്ചു. പെൺകുട്ടിയുടെ മൃതദേഹം ഇന്ന് 12മണിക്ക് സംസ്കരിക്കും.
സ്പെഷ്യൽ ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി
വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിച്ചതിന് പിന്നാലെ അധ്യാപകൻ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകായിരുന്നു. ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നണ് റിപ്പോർട്ടുകൾ. ഒന്നിലധികം തവണ പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലിസ് പറഞ്ഞു. പെൺകുട്ടി സംഭവം സ്‌കൂൾ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
കടുത്ത മാനസിക വിഷമത്തിലായിരുന്നു
സ്‌കൂളിൽ നിന്ന് ട്രാൻസ്ഫർ വാങ്ങിയ പെൺകുട്ടി അടുത്തുള്ള സർക്കാർ സ്‌കൂളിൽ ചേർന്നു.സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്ന പെൺകുട്ടിക്ക് പുതിയ സ്‌കൂൾ അധികൃതർ കൗൺസലിങ് അടക്കം നൽകി വരുകയായിരുന്നു. അധ്യാപകന്റെ ലൈംഗികാതിക്രമവും ആവർത്തിച്ചുള്ള പീഡനവും കാരണം പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തും മാതാപിതാക്കളും ആരോപിച്ചു. അധ്യാപകനെതിരേ ഐപിസി 306 (ആത്മഹത്യ പ്രേരണ), സെക്ഷൻ 9 (എൽ) (കുട്ടിയെ ഒന്നിലധികം തവണ അല്ലെങ്കിൽ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക) എന്നിവ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ