ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല, നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കണം: പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍
നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന കര്‍ഷകന്‍/പിടിഐ
നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന കര്‍ഷകന്‍/പിടിഐ


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷകര്‍ യോഗം ചേര്‍ന്നത്. 

മുന്‍കൂട്ടി നിശ്ചയിച്ച ട്രാക്ടര്‍ റാലി അടക്കമുള്ള സമരങ്ങള്‍ തുടരും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍വെയ്ക്കും. നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി.

വെള്ളിയാഴ്ചയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. എന്നാല്‍ വാക്ക് നല്‍കിയത് കൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചത്. 

കര്‍ഷകരുടെ വേദന മനസ്സിലാക്കുന്നെന്ന് പറഞ്ഞ മോദി, കര്‍ഷകരുടെ ഉന്നമനത്തിന് പ്രധാന്യം നല്‍കുമെന്നും പ്രഖ്യാപിച്ചു. കര്‍ഷകരുടെ നഷ്ടങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ ഉന്നയിക്കാന്‍ സാധിക്കുന്നു. പ്രാദേശിക ചന്തകള്‍ ശക്തിപ്പെടുത്തി താങ്ങുവില നല്‍കുന്നു. കര്‍ഷകരിലേറെയും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരും ദരിദ്രരുമാണ്. പെന്‍ഷന്‍ പദ്ധതികള്‍ കര്‍ഷകര്‍ക്ക് സഹായകമാണ്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം 5 തവണ ഉയര്‍ത്തി. താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കി

ചെറുകിട കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവന്നു, കര്‍ഷകര്‍ക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സര്‍ക്കാരിന്റെ നേട്ടമാണ്. മൈക്രോ ഇറിഗേഷന്‍ ഫണ്ടിലേക്കുള്ള വിഹിതം ഇപ്പോള്‍ 10,000 കോടി രൂപയാണ്. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ ആനുകൂല്യ പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവന്നു. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കാര്‍ഷിക മേഖലയെ കൂടുതല്‍ പരിഷ്‌കരിക്കുന്നതിനാണ്. എന്നാല്‍ അതു ചിലര്‍ക്കു പ്രയാസമുണ്ടാക്കി. അതിനാല്‍ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രക്ഷോഭത്തില്‍നിന്നു കര്‍ഷകര്‍ പിന്മാറണം മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com