ആര്യന്‍ ഖാന്‍ ഒന്നാംപ്രതി; ലഹരി വസ്തുക്കള്‍ വാങ്ങിയതിനും വിറ്റതിനും കേസ്, 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തെന്ന് എന്‍സിബി

ആഡംബര കപ്പലിലെ ലഹരി വേട്ടയില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി
അറസ്റ്റിലായ ആര്യന്‍ ഖാനെ വൈദ്യ പരിശോധനയ്ക്ക് ശേഷം എന്‍സിബി ഓഫീസിലേക്ക് കൊണ്ടുപോകുന്നു/ പിടിഐ
അറസ്റ്റിലായ ആര്യന്‍ ഖാനെ വൈദ്യ പരിശോധനയ്ക്ക് ശേഷം എന്‍സിബി ഓഫീസിലേക്ക് കൊണ്ടുപോകുന്നു/ പിടിഐ

മുബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടുപേരെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവരുടെ അറസ്റ്റ് നേരത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയിരുന്നു. ആര്യന്‍ ഖാനെയാണ് കേസില്‍ ഒന്നാംപ്രതിയായി ചേര്‍ത്തിരിക്കുന്നത്. ഇവരെ ഒക്ടോബര്‍ അഞ്ചുവരെ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കപ്പലില്‍ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എന്‍സിബി കോടതിയില്‍ വ്യക്തമാക്കിയത്. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

കപ്പലില്‍നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തെന്ന് എന്‍സിബി അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു. മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി ആരംഭിച്ചത്. തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന എന്‍സിബി ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ഫാഷന്‍ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com