ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ കനത്തമഴയില്‍ മരണം 46 ആയി. റോഡുകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ടു കിടന്ന നൈനിറ്റാളിനെ തീവ്രശ്രമത്തിന്റെ ഫലമായി മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു. കെട്ടിടാവിശിഷ്ടങ്ങളില്‍ ആളുകള്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടാകും എന്ന സംശയത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണും മറ്റു കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൂട്ടല്‍.
ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം
തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ നദികള്‍ കരകവിഞ്ഞതാണ് ദുരന്തത്തിന് കാരണം. നൈനിറ്റാളിന് പുറമേ അല്‍മോറ, ഉത്തംസിങ് നഗര്‍, പിത്തോറാഗഡ് തുടങ്ങി ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. കുമയൂണ്‍ മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുക്തേശ്വരില്‍ 107 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് പെയ്തത്. 340.8 മില്ലിമീറ്റര്‍ മഴയാണ് മഴമാപിനിയില്‍ രേഖപ്പെടുത്തിയത്.
നൈനിറ്റാളിന് പുറമേ റാണിഖേത്, അല്‍മോറ പ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് റേഷന്‍ അടിസ്ഥാനത്തില്‍ അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാണ് ഇന്ധനം ലഭ്യമാക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ നിന്ന് നൈനിറ്റാളിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഫോണ്‍, വൈദ്യുതി, ഇലക്ട്രിസിറ്റി സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ എത്താന്‍ ദിവസങ്ങള്‍ വേണ്ടി വരും. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ