റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഏഴു മാസം മുമ്പ് കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഡാമില്‍ നിന്നു കണ്ടെത്തി. കൊലപാതകമാണെന്നാണ് സൂചന.
വേശ്യാവൃത്തിയിലേക്ക് ഇറങ്ങാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. സഹോദരിമാരായ രാഖി ദേവി (30), രൂപാ ദേവി (25), സഹോദരീ ഭര്‍ത്താവ് ധനഞ്ജയ് അഗര്‍വാള്‍ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തു. വിശദ പരിശോധനയ്ക്കായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു.
അഞ്ചു പെണ്‍മക്കളില്‍ ഇളയവള്‍ ആണ് മരിച്ച പെണ്‍കുട്ടി. മൂത്ത സഹോദരി രാഖിക്കൊപ്പമായിരുന്നു താമസം. ഇവര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാഖിയും ധനഞ്ജയും പെണ്‍കുട്ടിയെ വേശ്യവൃത്തിക്കു നിര്‍ബന്ധിച്ചിരുന്നു. പെണ്‍കുട്ടിയുടെ സമ്മതം ഇല്ലാതെ തന്നെ ആളുകളെ അവളുടെ അടുത്തേക്ക് അയച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഗ്രാമത്തിലെ ആണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി വിവാഹം കഴിച്ചു ജീവിക്കാനാണ് താത്പര്യപ്പെട്ടത്. സഹോദരി ഇതിനെ എതിര്‍ത്തു.
പ്രതാപ്, നിതേഷ് എന്നീ രണ്ടു പേര്‍ സ്ഥിരമായി പെണ്‍കുട്ടിക്കായി രാഖിയെ സമീപിച്ചിരുന്നു. രാഖി ഇവരെ പ്രോത്സാഹിപ്പിച്ചു. രാഖി വീട്ടില്‍ ഇല്ലാത്ത ഒരു ദിവസം പ്രതാപ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഇയാളാണോ രാഖിയും ഭര്‍ത്താവും ചേര്‍ന്നാണോ കൊല നടത്തിയതെന്ന് അന്വേഷിച്ചുവരികയാണ്. രാഖിയും മറ്റൊരു സഹോദരിയായ രൂപയും ധനഞ്ജയും ചേര്‍ന്നാണ് മൃതദേഹം ഡാമിനു സമീപം കൊണ്ടിട്ടതെന്നാണ് പൊലീസ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ