മുംബൈ: മോശം കാലാവസ്ഥയെത്തുടർന്ന് മഹാരാഷ്ട്രയിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ട് മാസങ്ങളായി. എന്നാൽ നിയന്ത്രണങ്ങൾ മാറി കടലിലിറങ്ങിയ ആദ്യ ദിവസം തന്നെ വലയിൽ കുടുങ്ങിയതോ അപൂർവ്വ മത്സ്യം. അത്യപൂർവ്വമായി മാത്രം ലഭിക്കാറുള്ള ഗോൽ എന്ന മത്സ്യമാണ് മഹാരാഷ്ട്രയിലെ പൽഹാറിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. 1.33 കോടി രൂപയാണ് വിൽപനയിൽ ലഭിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ചന്ദ്രകാന്തും എട്ട് കൂട്ടാളികളും കടലിൽ പോയത്. തിരത്തുനിന്ന് 20-25 നോട്ടിക്കൽ മൈൽ ഉള്ളിലേക്ക് പോയ ഇവർ തിരികെയെത്തിയത് 157 ഗോൽ മീനുകളുമായാണ്. 'കടലിലെ സ്വർണം' എന്നറിയപ്പെടുന്നവയാണ് ഗോൽ മത്സ്യം.ലേലത്തിലൂടെയാണ് മീൻ വിറ്റത്. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള വ്യാപാരികളാണ് മീൻ വാങ്ങിയത്.
മരുന്നുനിർമാണത്തിനാണ് വ്യാപകമായി ഇവ ഉപയോഗിക്കാറുള്ളത്. ഇതിന്റെ ചർമ്മം കോസ്മറ്റിക് പ്രോഡക്റ്റുകളുടെ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്. സിംഗപ്പൂർ, മലേഷ്യ, ഇന്തൊനേഷ്യ, ഹോങ്കോങ്, ജപ്പാൻ എന്നിവിടങ്ങളിൽ നിരവധി ആവശ്യക്കാർ ഉള്ളതിനാൽ തന്നെ കയറ്റുമതി മത്സ്യമാണ് ഗോൽ.
ഇന്ത്യൻ-പെസഫിക് സമുദ്രങ്ങളിലാണ് ഗോൽ ഫിഷ് പൊതുവേ കാണപ്പെടാറുളളത്. ഗൾഫ് രാജ്യങ്ങളുടെ തീരങ്ങളിലും പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ബർമ്മ എന്നിവിടങ്ങളിലും ഇവ കാണപ്പെടാറുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ