ലഖ്നൗ: ഭക്ഷണം നൽകാൻ വൈകിയതിന് സ്വിഗ്ഗി ഡെലിവെറി ബോയ് റസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊന്നു. ഗ്രേറ്റർ നോയിഡയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയും പൂരി സബ്ജിയും വാങ്ങാനെത്തിയ ഡെലിവെറി ബോയും കട ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കൈയിലിരുന്ന തോക്കുപയോഗിച്ച് യുവാവ് വെടിയുതിർത്തത്.
ഓർഡറനുസരിച്ച് ബിരിയാണി കൃത്യസമയത്ത് തന്നെ നൽകിയെങ്കിലും പൂരി തയ്യാറാകാൻ അൽപം താമസിക്കുമെന്ന് റസ്റ്ററന്റ് ജീവനക്കാരൻ ഡെലിവെറി ബോയിയെ അറിയിച്ചു. ഇതോടെ ഡെലിവറി ബോയ് ജീവനക്കാരനുമായി തർക്കത്തിലായി. സംഭവത്തിൽ ഇടപെട്ട റസ്റ്റോറന്റ് ഉടമയായ സുനിൽ അഗർവാൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനിടെ ഡെലിവറി ബോയ് സുനിൽകുമാറിന്റെ തല ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. യുവാവിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ജീവനക്കാരൻ പറഞ്ഞു.
സുനിൽകുമാറിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ