കേന്ദ്രസര്‍ക്കാരിന് എതിരെ ആര്‍എസ്എസ് കര്‍ഷക സംഘടന; പ്രതിഷേധത്തിന് ആഹ്വാനം, വിശ്വസിക്കാന്‍ പറ്റില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ഹരിയാനയിലെ കര്‍ണാലില്‍ നടന്നുവരുന്ന പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറാനായി ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് കര്‍ഷക സംഘടനകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കര്‍ണാല്‍/ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ നടന്നുവരുന്ന പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറാനായി ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് കര്‍ഷക സംഘടനകള്‍. പ്രക്ഷോഭം തുടരുമെന്നും അടുത്ത നടപടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ മേധാവി ഗുര്‍നാം സിങ് ചഡുണി പറഞ്ഞു. 

അതേസമയം, കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടനയായ ഭാതീയ കിസാന്‍ സംഘ് രംഗത്തെത്തി. എല്ലാ കര്‍ഷകര്‍ക്കും ഒരേപോലെ ലാഭകരമായ വിലകള്‍ ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ സംഘ് സമരം സംഘടിപ്പിക്കുമെന്ന്  ജനറല്‍ സെക്രട്ടറി ബദ്രിനാരായണ്‍ ചൗധരി പറഞ്ഞു.  കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ അനുഭാവപൂര്‍വ്വം ചിന്തിക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു. 

വിളകള്‍ക്ക് ന്യായമായ വില നല്‍കണം, അല്ലെങ്കില്‍ തങ്ങളുടെ ആവശ്യം എന്തുകൊണ്ടാണ് തെറ്റെന്ന് വിശദീകരിക്കണം-ചൗധരി പറഞ്ഞു. നിലവിലെ താങ്ങുവില ഒരു വഞ്ചനയാണ്. താങ്ങുവില നിശ്ചയിക്കാനായി ഒരു നിയമം ഉണ്ടാക്കണം-ചൗധരി ആവശ്യപ്പെട്ടു. 

അതേസമയം, ഭാരതീയ കിസാന്‍ സംഘിന്റെ നിലപാടിനെ സംശയത്തോടെ മാത്രമേ നോക്കിക്കാണാന്‍ സാധിക്കുള്ളുവെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ബികെഎസിനെ വിശ്വസിക്കാനാകില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com