ജോധ്പുര്‍: പിതാവ് ബലാൽസംഗം ചെയ്തുവെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്ന് സഹോദരന്‍ ജീവനൊടുക്കി. രാജസ്ഥാനിലെ ജലോറിലാണ് സംഭവം. പിതാവ് ബലാത്സംഗം ചെയ്ത കാര്യം പെണ്‍കുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്ന 32 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് ആണ് പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സഹോദരന്‍ ആത്മഹത്യ ചെയ്തത്.
ഉറങ്ങിക്കിക്കുമ്പോള്‍ അടക്കം പിതാവ് ലൈംഗികമായി ഉപയോഗിച്ചുവെന്ന് പെണ്‍കുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നുണ്ട്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേന പിതാവ് ഒരു മൈതാനത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായും പെണ്‍കുട്ടി പറയുന്നു. പ്രദേശത്ത് വൈറലായ ഓഡിയോ ക്ലിപ്പ് പെൺകുട്ടിയുടെ സഹോദരന്റെ കൈവശവുമെത്തി. സഹോദരിയുടെ ദയനീയാവസ്ഥ കേട്ട് അസ്വസ്ഥനായ ആണ്‍കുട്ടി കനാലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഒറ്റയ്ക്ക് ഉറങ്ങരുതെന്നും മുത്തശ്ശിക്കൊപ്പം ഉറങ്ങണമെന്നും ബന്ധുവായ സ്ത്രീ പെണ്‍കുട്ടിയെ ഉപദോശിക്കുന്നു. ഇതിന്, വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോകാനോ കുടുംബത്തിലെ മറ്റാരോടെങ്കിലും സംസാരിക്കാനോ പിതാവ് അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടി മറുപടി നല്‍കുന്നു. പിതാവിനെതിരേ ശബ്ദമുയര്‍ത്തിയതിന് മാതാവ് തന്നെ ശകാരിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഫോൺ വാങ്ങാൻ പോകുമ്പോൾ സഹോദരനെയും കൂടെ കൂട്ടാൻ മാതാവ് പറഞ്ഞപ്പോൾ പിതാവ് വിസമ്മതിച്ചതായും പെണ്‍കുട്ടി ഓഡിയോയില്‍ പറഞ്ഞു.
ഓഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരൻ ജീവനൊടുക്കിയത്, പെൺകുട്ടിയുടെ വീട്ടിലെത്തിയശേഷമാണ് അറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും സഞ്ചോര്‍ പൊലീസ് ഇൻസ്പെക്ടർ പ്രവീണ്‍ കുമാര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ