ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ മറ്റു രാജ്യങ്ങൾക്കെതിരായ ഭീകരതയുടെ താവളമാകരുതെന്ന് ബ്രിക്സ് ഉച്ചകോടി. അഫ്ഗാനിലെ ഐഎസ് സാന്നിധ്യത്തിലും ലഹരിക്കടത്തിലും ബ്രിക്സ് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. 13മത് ഉച്ചകോടിയിലാണ് അഫ്ഗാൻ വിഷയമടക്കം ചർച്ചയ്ക്ക് വന്നത്.
ഭീകരത നേരിടാൻ സാങ്കേതിക മേഖലയിൽ അടക്കം സഹകരണം വേണമെന്നും കോവിഡ് പ്രതിസന്ധിയെ ഒന്നിച്ച് അതിജീവിക്കണമെന്നും ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന ഡൽഹി പ്രഖ്യാപനം ബ്രിക്സ് ഉച്ചകോടി അംഗീകരിച്ചു.
അഫ്ഗാനിൽ സമാധാനപരമായി സർക്കാർ രൂപീകരണം നടക്കണമെന്ന് ബ്രിക്സ് നേതാക്കൾ ആവശ്യപ്പെട്ടു. അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിൻമാറ്റം പുതിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാഡ്മിർ പുടിൻ പറഞ്ഞു. യുഎൻ അടക്കം രാജ്യാന്തര സംഘടനകളിൽ പരിഷ്ക്കരണം വേണമെന്ന ഇന്ത്യയുടെ നിലപാടിനെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പിന്തുണച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ