ഭൂമിയെല്ലാം പോയി, അംഗീകരിക്കാന്‍ മടിക്കുന്ന ജന്മിയാണ് കോണ്‍ഗ്രസെന്ന് പവാര്‍

ഒരുകാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. ഇന്ന് അതല്ല സ്ഥിതി
ശരദ് പവാര്‍/ഫയല്‍ ചിത്രം
ശരദ് പവാര്‍/ഫയല്‍ ചിത്രം

മുംബൈ: ഭൂമിയെല്ലാം നഷ്ടപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന ജന്മിയാണ് കോണ്‍ഗ്രസ് എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. മറാത്തി ഓണ്‍ലൈന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് പവാറിന്റെ പ്രതികരണം.

ഒരുകാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. ഇന്ന് അതല്ല സ്ഥിതി. കോണ്‍ഗ്രസ് നേതാക്കള്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മടിക്കുകയാണെന്ന് പവാര്‍ പറഞ്ഞു.

''ഒരുപാടു ഭൂമിയും വലിയ വീടുമൊക്കെയുള്ള ഒരു ജന്മിയുണ്ടായിരുന്നു. ഭൂപരിധി നിയമം വന്നപ്പോള്‍ അയാളുടെ ഭൂമിയെല്ലാം നഷ്ടപ്പെട്ടു. ഏതാനും ഏക്കറുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അയാള്‍ പക്ഷേ അത് അംഗീകരിക്കില്ല. ദിവസം രാവിലെ എഴുന്നേറ്റ് ഇക്കാണുന്ന ഭൂമിയെല്ലാം തന്റെയാണെന്നാണ് അയാള്‍ പറയുന്നത്. സത്യത്തില്‍ സ്വന്തം വീടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് അയാള്‍''- കോണ്‍ഗ്രസിനെ നേരിട്ടു പരാമര്‍ശിക്കാതെ പവാര്‍ പറഞ്ഞു.

പവാറിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. മറ്റുള്ളവര്‍ക്കു ഭൂമി നോക്കാന്‍ കൊടുത്ത് എല്ലാം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് എന്‍സിപിയെന്ന് മഹാരാഷ്ട്രാ പിസിസി പ്രസിഡന്റ് നാനാ പട്ടോള്‍ പറഞ്ഞു. നോക്കാന്‍ കൊടുത്തവര്‍ ഭൂമിയെല്ലാം സ്വന്തമാക്കി. ഉടമയെ വഞ്ചിക്കുകയും ചെയ്‌തെന്ന് പിസിസി പ്രസിഡന്റ് പരിഹസിച്ചു.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വരച്ചുകാട്ടുന്നതാണ് പവാറിന്റെ പ്രതികരണമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com