ദുര്‍മന്ത്രവാദിയെന്നു സംശയം; 75കാരനെ നാട്ടുകാര്‍ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

ഒഡീഷയില്‍ 75കാരനെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡീഷയില്‍ 75കാരനെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ചു. മന്ത്രവാദം സംശയിച്ച് നാട്ടുകാരാണ് വയോധികനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിമ്രിപങ്കല്‍ ഗ്രാമത്തിലാണ് സംഭവം. ധര്‍മ്മ നായിക്കാണ് കൊല്ലപ്പെട്ടത്. ധര്‍മ്മ നായിക്കിന്റെ ഗ്രാമത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തന്റെ രണ്ടു കുട്ടികളുടെ മരണത്തിന് ഉത്തരവാദി ധര്‍മ്മ നായിക്കാണെന്ന് സംശയിക്കുന്നതായി പ്രതികളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തിലാണ് കുട്ടികള്‍ മരിച്ചത്. കുട്ടികളുടേത് അസ്വാഭാവിക മരണമാണെന്നാണ് നാട്ടുകാരുടെ സംശയം.

കുട്ടികളുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം വീടിന് വെളിയില്‍ ദുരൂഹത ഉണര്‍ത്തുന്ന വസ്തുക്കള്‍ 75കാരന്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി പ്രതി പറയുന്നു. കുട്ടികളുടെ അസ്വാഭാവിക മരണത്തില്‍ ധര്‍മ്മയ്ക്ക് പങ്കുള്ളതായി സംശയിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് കഴിഞ്ഞയാഴ്ച ധര്‍മ്മയുമായി വഴക്കിട്ടിരുന്നു. മന്ത്രവാദം നടത്തി തന്റെ രണ്ടു കുട്ടികളെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് പ്രതി ധര്‍മ്മയ്ക്ക്് നേരെ തട്ടിക്കയറിയത്. 

വഴക്കിനിടെ, കുപിതനായ പ്രതി ചുറ്റിക കൊണ്ടും ധര്‍മ്മയെ അടിക്കുകയായിരുന്നു. തുടര്‍ന്ന് കല്ല് കൊണ്ടുമുള്ള മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ധര്‍മ്മയ്ക്ക് പിന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു. തുടര്‍ന്നാണ് കനാലിന് സമീപമുള്ള കുറ്റിക്കാട്ടില്‍ മൃതദേഹം വലിച്ചെറിഞ്ഞത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com