മോസ്കോ: റഷ്യൻ നിർമിത കോവിഡ് വാക്സിൻ സ്പുട്നിക് 5ൻറെ ആദ്യ ബാച്ച് ഈ മാസം ഇന്ത്യയിലെത്തും. വാക്സിൻറെ നിർമാണം ആരംഭിച്ചെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വേങ്കിടേഷ് വർമ പറഞ്ഞു. മേയ് മാസത്തിൽ വാക്സിൻറെ നിർമാണം വർധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിൻ നിർമിക്കുമെന്നാണ് വേങ്കിടേഷ് അറിയിച്ചത്.
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് 5. രാജ്യത്ത് കോവിഡിൻറെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് വാക്സിൻറെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്. ഈ വാക്സിൻ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.
റഷ്യയിൽ നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്സിൻ ഇന്ത്യ ഇറക്കുമതി ചെയ്യുക. റഷ്യയിലെ ഗമാലെയ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്പുട്നിക് 5 വികസിപ്പിച്ചെടുത്തത്. ഇന്ത്യയിൽ ഡോ റെഡ്ഡീസ് ലാബോറട്ടറീസാണ് നിർമ്മിക്കുന്നത്. 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിൻ അവകാശപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ