പിഞ്ചുകുഞ്ഞിനെ ചെറിയമ്മ ജീവനോടെ കുഴിച്ചുമൂടി; കൊലപാതകത്തിന് പിന്നില്‍ അമ്മയോടുള്ള പക, മൃതദേഹം സെപ്റ്റിക് ടാങ്കില്‍

പഞ്ചാബില്‍ ചെറിയമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: പഞ്ചാബില്‍ ചെറിയമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി. കുഞ്ഞിന്റെ അമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് ചെറിയമ്മ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

അമീര്‍ ഖാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കഴിഞ്ഞദിവസം അമ്മന്‍ദീപ് കൗര്‍ മകളെ അയല്‍വാസിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി ബാങ്കില്‍ ജോലിക്ക് പോയി. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ മകളെ കാണാനില്ല. അമ്മയും ബന്ധുക്കളും ചേര്‍ന്ന് കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 

പിറ്റേന്ന് സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ സുഖ്പ്രീതാണ്
സെപ്റ്റിക് ടാങ്കില്‍ പെണ്‍കുട്ടിയുടെ കാല്‍ കാണുന്നതായി ബന്ധുക്കളെ അറിയിച്ചത്.കഴിഞ്ഞ ദിവസം സെപ്റ്റിക് ടാങ്ക് പരിസരം ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുട്ടിയുടെ ചെറിയമ്മയായ സുഖ്പ്രീതിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സുഖ്പ്രീത് കുറ്റസമ്മതം നടത്തുകയായിരുന്നു.

കുടുംബവഴക്കിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയോട് വൈരാഗ്യം തീര്‍ക്കാനാണ് മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയതെന്ന് ചെറിയമ്മ കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. താന്‍ വീട്ടില്‍ ഇല്ല എന്ന് അറിഞ്ഞ് മകനെ പറഞ്ഞയച്ച് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ ചെറിയമ്മ എടുത്തു കൊണ്ടുപോകുകയായിരുന്നുവെന്ന് അമ്മന്‍ദീപ് കൗര്‍ പറയുന്നു. തുടര്‍ന്ന് സുഖ്പ്രീത് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com