തെങ്കാശി; ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിന് ചുവട്ടിൽ കുഴിച്ചു മൂടിയ ഭാര്യ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. തമിഴ്നാട് തെങ്കാശി കുത്തുകലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രണ്ടാം ഭർത്താവ് കാളിരാജിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യ അഭിരാമിയാണ് അറസ്റ്റിലായത്. കാമുകന്റെ ഒപ്പം താമസിക്കുന്നതിനു തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
നാലു വർഷം മുൻപാണ് കാളിരാജും അഭിരാമിയും വിവാഹിതരാവുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. കാളിരാജിനെ മൂന്ന് വർഷം മുൻപു പെട്ടെന്ന് കാണാതായി. കാളിരാജ് നാടു വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരോടും പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിനെ സമീപിച്ചു.
അതിനിടയ്ക്കു കാളിരാജിന്റെ സുഹൃത്തായ ഒരാൾക്കൊപ്പം അഭിരാമി താമസം തുടങ്ങിയതു ശ്രദ്ധയിൽപെട്ട പൊലീസ് അന്വേഷണം തുടങ്ങി. അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നു മുറ്റത്തെ മരച്ചുവട്ടിൽ കുഴിച്ചുമൂടിയതായി വിവരം കിട്ടിയത്. മണ്ണുമാന്തി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇവിടെനിന്ന് അസ്ഥികൾ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇവ കാളിരാജിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ കൂട്ടുനിന്ന കാമുകൻ, സഹായം നൽകിയ രണ്ടു സുഹൃത്തുക്കൾ എന്നിവരും പിടിയിലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ