ബ്രിട്ടനില്‍ മൂന്നു ഡോളര്‍, യുഎസില്‍ നാല്, ഇന്ത്യയില്‍ അഞ്ചര; വാക്‌സിന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിശ്ചയിച്ചത് ലോകത്തെ തന്നെ ഉയര്‍ന്ന വില

സ്വകാര്യ ആശുപത്രികള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്നു റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്നു റിപ്പോര്‍ട്ട്. ഡോസിന് അറുന്നൂറു രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്കു വാക്‌സിന്‍ നല്‍കുമെന്നാണ് സെറം അറിയിച്ചിട്ടുള്ളത്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാ സെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്‌സിന്‍ ആണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഉത്പാദിപ്പിക്കുന്നത്. മെയ് ഒന്നു മുതലാണ് വാക്‌സിന് പുതിയ വില പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രികള്‍ക്ക് അറുന്നൂറു രൂപയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നാനൂറു രൂപയ്ക്കുമാണ് മെയ് ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കുക. 

സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുന്ന വില പോലും ആസ്ട്രാ സെനക്ക വാക്‌സിന് മറ്റു രാജ്യങ്ങളില്‍ ഈടാക്കുന്ന വിലയേക്കാള്‍ കൂടുതലാണെന്നാണ്, വില താരതമ്യം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ആസ്ട്രാ സെനക്കയില്‍നിന്നു നേരിട്ടാണ് വാക്‌സിന്‍ വാങ്ങുന്നത്. 

സ്വകാര്യ ആശുപത്രികള്‍ക്കു സെറം ഇന്‍സ്റ്റിറ്റൂട്ട് നിശ്ചയിച്ച വില എട്ടു ഡോളറോളം വരും. സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിശ്ചയിച്ചിട്ടുള്ളത് അഞ്ചര ഡോളറിനു മുകളില്‍. അമേരിക്കയില്‍ ഒരു ഡോസ് വാക്‌സിന് നല്‍കേണ്ടത് നാലു ഡോളര്‍ മാത്രമാണ്. ബ്രിട്ടനില്‍ ഇത് മൂന്നു ഡോളറും. ബംഗ്ലാദേശില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ നാലു ഡോളറിനാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയില്‍ ഒരു ഡോസ് വാക്‌സിന്റെ വില അഞ്ചേകാല്‍ ഡോളറാണ്. ദക്ഷിണ ആഫ്രിക്കയിലും ഇതേ വിലയ്ക്കു വാക്‌സിന്‍ കിട്ടും. 

പൗരന്മാര്‍ക്കു സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പുനല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കുന്ന പശ്ചാത്തലത്തിലാണ്, വാക്‌സിന്‍ വില താരതമ്യം ചെയ്തുകൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com