ന്യൂഡൽഹി: മെയ് ഒന്നുമുതൽ തുടങ്ങുന്ന കോവിഡ് വാക്‌സിനേഷന്റെ അടുത്തഘട്ടത്തെ സംബന്ധിച്ചുളള മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 18 മുതൽ 44 വയസ്സുവരെ പ്രായമുളളവരുടെ വാക്സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 28 മുതൽ ആരംഭിക്കും. കോവിൻ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷൻ. ഇതു സംബന്ധിച്ചുളള മാർഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും അയച്ചു.
സ്പോട്ട് രജിസ്ട്രേഷൻ അധവാ വോക്ക് ഇൻ സംവിധാനം തുടർന്ന് ഉണ്ടാകില്ലെന്ന് മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. 'വാക്‌സിനേഷൻ കൂടുതൽ പേർക്ക് തുടങ്ങുന്നതോടെ ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് ഉറപ്പാണ്. ആളുകൾ കൂട്ടമായെത്തുന്നത് തടയാനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത് അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നത് നിർബന്ധമാണ്.
സർക്കാർ-സ്വകാര്യ കോവിഡ് വാക്‌സിനേഷൻ സെന്ററുകൾ കോവിനിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷൻ ഓഫീസർമാർ തന്നെയായിരിക്കും ഇത് നിർവഹിക്കുക. നിലവിൽ കോവിനിൽ രജിസ്റ്റർ ചെയ്തിട്ടുളള സ്വകാര്യ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. വാക്‌സിനേഷൻ സെന്ററുകൾ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണെന്നും മാര‍്ഗരേഖയിൽ പറയുന്നു.
സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായിട്ടായിരിക്കും വാക്‌സിൻ നൽകുക. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പണം ഈടാക്കും. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 വയസ്സിന് മുകളിൽ പ്രായമുളളവർ എന്നിവർക്ക് തുടർന്നും വാക്‌സിൻ സ്വീകരിക്കാനാവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ