ലഖ്നൗ: കൊടും കുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ മരിച്ച സംഭവത്തിൽ പൊലീസിനു ക്ലീൻ ചിറ്റ്. ഉത്തർപ്രദേശിലെ കാൺപുരിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇയാളെ പിടികൂടിയിരുന്നു. തെളിവുകളെല്ലാം പൊലീസിന് അനുകൂലമാണെന്നാണു കേസ് അന്വേഷിച്ച മൂന്നംഗ കമ്മീഷന്റെ കണ്ടെത്തിയത്.
മധ്യപ്രദേശിൽ നിന്നു കാൺപുരിലേക്കു വരുന്ന വഴിയാണ് സംഭവം. അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു മറിഞ്ഞപ്പോൾ ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതു പൊലീസ് മനഃപൂർവമുണ്ടാക്കിയ ഏറ്റുമുട്ടലാണെന്നാന്നായിരുന്നു മറുവാദം. ഇക്കാര്യം തള്ളിയാണ് കമ്മീഷൻ റിപ്പോർട്ട്.
സംഭവത്തിൽ പൊലീസുകാർക്കും പരുക്കേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് വാദങ്ങൾക്ക് അനുകൂലമാണെന്ന് കമ്മീഷൻ വിലയിരുത്തി.
2001ൽ മുതിർന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദുബെയെ പിടികൂടാൻ യുപി കാൺപുരിലെ ബിക്രു ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിനു നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഇതിലാണ് എട്ട് പൊലീസുകാർ മരിച്ചത്. പിന്നാലെ അറസ്റ്റിലായി കാൺപുരിലേക്ക് പോകും വഴിയാണ് വാഹനം മറിയുന്നത്. രക്ഷപെടാൻ ശ്രമിച്ച വികാസ് ദുബെയെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ