പാട്ടുപാടി നൃത്തം ചെയ്ത് വിജയാഘോഷം; കര്‍ഷകര്‍ മടങ്ങിത്തുടങ്ങി (വീഡിയോ)

സിംഘു അതിര്‍ത്തിയിലെ കര്‍ഷകര്‍ പാട്ടുപാടിയും നൃത്തം ചെയ്തുമാണ് ആഘോഷം നടത്തിയത്
സമരവിജയം ദേശീയപതാക വീശി ആഘോഷിക്കുന്ന കര്‍ഷകര്‍/ പിടിഐ
സമരവിജയം ദേശീയപതാക വീശി ആഘോഷിക്കുന്ന കര്‍ഷകര്‍/ പിടിഐ

ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചതിനെ പിന്നാലെ സമര വിജയം ആഘോഷിച്ച് കര്‍ഷകര്‍. സിംഘു അതിര്‍ത്തിയിലെ കര്‍ഷകര്‍ പാട്ടുപാടിയും നൃത്തം ചെയ്തുമാണ് ആഘോഷം നടത്തിയത്. കര്‍ഷകര്‍ ടെന്റുകള്‍ അഴിച്ചു ഗ്രാമങ്ങളിലേക്ക് തിരിച്ചുതുടങ്ങി. 

സമരം അവസാനിപ്പിച്ച് മടങ്ങാന്‍ ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. നാളെ ആദരാഞ്ജലി ദിനം ആദരിക്കും. ശനിയാഴ്ച വിജയാഘോഷം നടത്തും. അതിനു ശേഷം മുഴുവന്‍ കര്‍ഷകരും അതിര്‍ത്തികളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പോകും. 

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് സമരം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്

'ഞങ്ങളുടെ സമരം താത്ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കും' സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.

വിളകള്‍ക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കാനും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ഒരുക്കമാണെന്നറിയിച്ച് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കു കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ രേഖാമൂലം ഒപ്പിട്ടു നല്‍കാന്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമേ കേസുകള്‍ പിന്‍വലിക്കൂ എന്നാണു ആദ്യം കേന്ദ്രം അറിയിച്ചിരുന്നത്. ആദ്യം കേസുകള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്. കേസുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. താങ്ങുവില നിയമപരമായി ഉറപ്പാക്കാന്‍ തയാറാണെന്നുകൂടി കൂട്ടിച്ചേര്‍ത്തതോടെ ഫലത്തില്‍ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങള്‍ക്കും കേന്ദ്രം വഴങ്ങി.

കര്‍ഷക സംഘടനകള്‍ വ്യാഴാഴ്ച വൈകിട്ട് 5:30 ന് വിജയ പ്രാര്‍ത്ഥന നടത്തും. ഡിസംബര്‍ 11 ന് രാവിലെ 9 മണിയോടെ ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ചും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കര്‍ഷക സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com