കര്‍ഷകരുടെ രാജ്യവ്യാപക വഴി തടയല്‍ ഇന്ന്; അതിസുരക്ഷ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

മൂന്നുമണിക്കൂർ ആണ് ഉപരോധം. ഡൽഹിയിൽ പ്രക്ഷോഭത്തെ തുടർന്ന് ഇപ്പോൾത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാൽ റോഡ് ഉപരോധമില്ല
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം


ന്യൂഡൽഹി: സമരം തുടരുന്ന കർഷക സംഘടനകൾ ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ ഉപരോധിക്കും. മൂന്നുമണിക്കൂർ ആണ് ഉപരോധം. ഡൽഹിയിൽ പ്രക്ഷോഭത്തെ തുടർന്ന് ഇപ്പോൾത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാൽ റോഡ് ഉപരോധമില്ല. 

കരിമ്പുകർഷകരുടെ വിളവെടുപ്പ് തിരക്കായതിനാൽ ഉത്തരാഖണ്ഡിലും, ഉത്തർപ്രദേശിലും വഴിതടയൽ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. റോഡുപരോധത്തിനുള്ള മാർഗരേഖ സംയുക്ത കിസാൻ മോർച്ചയും പുറത്തിറക്കി.

ഉച്ചയ്ക്ക്‌ 12 മുതൽ വൈകീട്ട് മൂന്നുവരെ ദേശീയ-സംസ്ഥാന പാതകൾമാത്രം ഉപരോധിക്കുക, ആംബുലൻസുകൾ, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങൾ, സ്കൂൾ ബസുകൾ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സർക്കാർ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാർക്കുള്ള നിർദേശങ്ങൾ. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറൺമുഴക്കി സമരം സമാപിക്കും.

കർഷകരുടെ വഴി തടയലിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പ്രധാനകേന്ദ്രങ്ങളിൽ അതിസുരക്ഷ ഏർപ്പെടുത്താനാണ് കൂടിക്കാഴ്ചയിലെ തീരുമാനമായത് എന്നാണ് സൂചന. അതേസമയം, റിപ്പബ്ലിക്ദിനത്തിലെ സംഘർഷങ്ങളുടെ അനുഭവത്തിൽ അതിസുരക്ഷ ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് വക്താവ് ചിന്മയ് ബിസ്വാൾ അറിയിച്ചു. കർഷകർ ഡൽഹിക്കുകടക്കാതിരിക്കാൻ അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങൾ സിംഘു ഉൾപ്പെടെയുള്ള സമരകേന്ദ്രങ്ങളിൽ സജ്ജമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com