ന്യൂഡൽഹി: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെയുടെ ടൂൾകിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ. 21കാരിയായ ദിഷ രവിയാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' എന്ന ക്യാമ്പെയിനിന്റെ സ്ഥാപകയാണ് ദിഷ. ടൂൾകിറ്റ് കേസിലെ ആദ്യത്തെ അറസ്റ്റാണ് ദിഷയുടേത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തയച്ചത് ദിഷയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഫെബ്രുവരി നാലിനാണ് ടൂൾകിറ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് ഫയൽ ചെയ്തത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ സഹായിക്കാൻ എന്ന പേരിലാണ് ഗ്രെറ്റ ടൂൾകിറ്റ് അവതരിപ്പിച്ചത്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇത്. ‘നിങ്ങൾക്ക് സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ ഇതാ ഒരു ടൂൾകിറ്റ്’ എന്ന കുറിപ്പോടെയാണു ഗ്രേറ്റ ഇതു പോസ്റ്റ് ചെയ്തത്.
കർഷക സമരത്തെ പിന്തുണയ്ക്കാനായി ട്വീറ്റിൽ തരംഗമുണ്ടാക്കുക, ഇന്ത്യൻ എംബസികൾക്കു പുറത്തു പ്രതിഷേധിക്കുക എന്നിവയുൾപ്പെടെ വിവിധ കാര്യങ്ങൾ ടൂൾകിറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരായി കൂടുതൽ കലാപങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്താണ് ടൂൾകിറ്റ് പ്രചരിപ്പിച്ചതെന്നാണ് പിന്നീടുണ്ടായ ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ