''കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചുകൂടേ? അതോ ഞങ്ങള്‍ അതു സ്‌റ്റേ ചെയ്യണോ?'' ; വിമര്‍ശനവുമായി സുപ്രീം കോടതി

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി. സമരത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ കോടതി നിരാശ പ്രകടിപ്പിച്ചു. 

''സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു, പ്രായമായവരും സ്ത്രീകളുമെല്ലാം സമരത്തിന്റെ ഭാഗമാണ്. എന്തു ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്?  നിയമങ്ങള്‍ക്കെതിരെ ഒട്ടേറെ പരാതികളുണ്ട്, അനുകൂലിച്ച് ഒന്നുപോലുമില്ല''- കോടതി ചൂണ്ടിക്കാട്ടി.

നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം. കര്‍ഷക സമരത്തിനെതിരായ ഹര്‍ജികളും ബെഞ്ച് പരിഗണിച്ചു. 

നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന കേന്ദ്ര വാദത്തെ വിമര്‍ശനത്തോടെയാണ് കോടതി പരിഗണിച്ചത്. ചര്‍ച്ചകള്‍ നിലച്ച അവസ്ഥയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമത്തിലെ ഓരോ വ്യവസ്ഥയും ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് സര്‍ക്കാരിന്. കര്‍ഷകരാണെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കണമെന്ന നിലപാടിലും. പിന്നെ എന്തു കൂടിയാലോചനയാണെന്ന് കോടതി ചോദിച്ചു. 

കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിക്കുകയാണെന്ന് കോടതി പറഞ്ഞു. സമിതി ചര്‍ച്ച നടത്തുന്നതുവരെ നിയമങ്ങള്‍ മരവിപ്പിച്ചുകൂടേ? അതോ ഞങ്ങള്‍ അതു ചെയ്യണോ? -കോടതി ആരാഞ്ഞു. 

വിവാദ കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് നിയമത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഡല്‍ഹി അതിര്‍ത്തികളില്‍ സമരരംഗത്തുള്ള കര്‍ഷകരെ നീക്കണമെന്ന ഹര്‍ജിയാണ് കോടതിക്ക് മുന്നിലെത്തിയിട്ടുള്ള മറ്റൊന്ന്. 

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. വെള്ളിയാഴ്ചയാണ് അടുച്ച ചര്‍ച്ച വെച്ചിരിക്കുന്നത്. കേന്ദ്രവുമായുള്ള ചര്‍ച്ച തുടരാന്‍ സിംഗുവില്‍ ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com