ന്യൂഡൽഹി: ഹാർവാർഡ് സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രഫസർ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ എൻഡിടിവിയിൽനിന്നു രാജിവെച്ച മാധ്യമ പ്രവർത്തക നിധി റസ്ദാനാണ് പരാതിയുമായി രംഗത്തെത്തിയത്. എൻഡിടിവിയിൽ എക്‌സിക്യുട്ടീവ് എഡിറ്റർ ആയിരുന്നു നിധി.
താൻ സങ്കീർണമായ 'ഫിഷിങ്' ആക്രമണത്തിന് ഇരയായി എന്നാണ് നിധി ആരോപിക്കുന്നത്. ഹാർവാഡ് സർവകലാശാലയിൽ അധ്യാപന നിയമനം ലഭിച്ചതിന് പിന്നാലെ 2020 ജൂണിലാണ് നിധി ചാനൽ ജോലി രാജിവച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കാലതാമസം നേരിട്ടു. 2021 ജനുവരിയിലാണ് ഹർവാഡിൽ ക്ലാസ് തുടങ്ങുക എന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെ നടന്ന ആശയവിനിമയങ്ങളിലാണ് തട്ടിപ്പിന് ഇരയായതായി മനസിലായത്. ഹാർവാഡ് സർവകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ടതോടെ ഇത് വ്യക്തമായി.
സംഘടിതവും സങ്കീർണവുമായ ഫിഷിങ് ആക്രമണത്തിന് ഇരയായതായി ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ നിധി പറയുന്നു. ജോലിക്കുള്ള വ്യാജ ഓഫർ ലെറ്റർ കിട്ടിയതിനെ തുടർന്ന് തൻറെ വ്യക്തിഗത വിവരങ്ങളും ഇ മെയിൽ വിശദാംശങ്ങളും കൈമാറിയെന്നും നിധി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ