ജൂഹി ചൗളയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി; കേസ് മാറ്റി വച്ചു

രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് എതിരായി ബോളിവുഡ് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് നരുല പിന്മാറി
ജൂഹി ചൗള
ജൂഹി ചൗള

ന്യൂഡല്‍ഹി:  രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് എതിരായി ബോളിവുഡ് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് നരുല പിന്മാറി. കേസ് പരിഗണിക്കുന്നത് ജൂലൈ 29 വരെ കോടതി നീട്ടിവെച്ചു. ജൂലൈ 29ന് മറ്റൊരു ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക.  ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് നരുല പിന്മാറിയതിന്റെ കാരണം വ്യക്തമല്ല.

രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് എതിരായി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി 20 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പിഴ അടയ്ക്കാത്തതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കോടതി ഫീസ് തിരികെ നല്‍കുക, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുക, ഹര്‍ജി തള്ളി എന്ന പരാമര്‍ശം ഒഴിവാക്കി നിരസിക്കുക എന്ന വാക്ക് ഉള്‍പ്പെടുത്തുക എന്നി ആവശ്യങ്ങളുമായാണു നടിയും കൂട്ടരും വീണ്ടും അപേക്ഷ നല്‍കിയത്. 

എന്നാല്‍ പിഴ ഒടുക്കാത്ത നടപടി ഞെട്ടിക്കുന്നതാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി 20 ലക്ഷം രൂപ അടയ്ക്കണമെന്നും അല്ലാത്തപക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഒരാഴ്ച മുന്‍പ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് പുറമേ ഹര്‍ജി തള്ളി എന്ന പരാമര്‍ശം ഒഴിവാക്കി നിരസിക്കുക എന്ന വാക്ക് ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയിലെ ആവശ്യം ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് ജെ ആര്‍ മിധ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിഴ ഒടുക്കണമെന്ന് കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇതില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് സഞ്ജീവ് നരുല പിന്മാറിയത്.

അപേക്ഷയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നു ജൂഹി ചൗളയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീത് മല്‍ഹോത്ര കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ഒടുക്കാന്‍ ഒരാഴ്ച കൂടി സമയം അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com