ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതിന് വേണ്ട നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന.
റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് മൃതദേഹം താലിബാൻ കൈമാറിയതായാണ് വിവരം. രണ്ട് ദിവസത്തിനകം മൃതദേഹം ഇന്ത്യയിൽ എത്തിച്ചേക്കും. ഇതിനായുള്ള നടപടികൾ തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ഡാനിഷ്, റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറാണ്. അഫ്ഗാനിസ്ഥാന്‍ സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേഖലയില്‍ എത്തിയത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതം പകര്‍ത്തിയതിനാണ് 2017ല്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്‍ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് താന്‍ സഞ്ചരിക്കുന്നത് എന്ന് വ്യക്തമാക്കി സിദ്ദിഖി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ