ന്യൂഡല്‍ഹി: വിവാഹം കഴിക്കാമെന്ന ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് കാമുകന് എതിരെ ഹൈക്കോടതി റദ്ദാക്കിയ ബലാത്സംഗ കേസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന്‍ വാക്കു മാറിയെന്നും ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
എംബിബിഎസ് വിദ്യാര്‍ഥിയായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കോളജില്‍ ജൂനിയര്‍ ആയിരുന്ന യുവതി പരാതിയില്‍ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടും മറ്റ് ഒഴിവു കഴിവുകള്‍ പറഞ്ഞും വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ യുവാവ് നീക്കം നടത്തിയപ്പോഴാണ് യുവതി ആദ്യം ബലാത്സംഗ പരാതി നല്‍കിയത്. 2017-19 കാലത്ത് വിവാഗ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
വിവാഹത്തിന് യുവാവ് തയാറാവുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തതോടെ കര്‍ണാടക ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ കേസ് റദ്ദാക്കിയതോടെ യുവാവ് വീ്ണ്ടും വാക്കുമാറിയെന്ന ആരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലന്ന സുപ്രീം കോടതി വിധി മറികടന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടിയെന്ന് യുവതി ഹര്‍ജിയില്‍ പറഞ്ഞു. സമ്മര്‍ദത്തിലൂടെയാണ് കേസ് ഒത്തുതീര്‍പ്പില്‍ എത്തിച്ചത്. കേസ് റദ്ദാക്കിയതോടെ തന്നെയും വീട്ടുകാരെയും അപഹസിക്കുന്ന വിധത്തില്‍ ഇയാള്‍ പെരുമാറാന്‍ തുടങ്ങി. ഒരു കോടി രൂപ സ്ത്രീധനം നല്‍കിയാല്‍ വിവാഹം കഴിക്കാമെന്നാണ് പറയുന്നത്. വിവാഹം കഴിക്കുകയെന്ന ലക്ഷ്യം അയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് റദ്ദാക്കാന്‍ മാത്രമാണ് അങ്ങനെയൊരു നാടകം കളിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി യുവാവിനും കര്‍ണാടക സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ